Kadakampally Surendran

പി ജി , എന്റെ ഗുരുനാഥന്‍

കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ കേരളത്തെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ മൌലിക സംഭാവന നല്‍കിയ മാര്‍ക്സിസ്റ്റ് ചിന്തകനും കമ്യൂണിസ്റ്റു പോരാളിയുമായിരുന്നു പി ഗോവിന്ദപ്പിള്ളയെ ന്ന സഖാവ് പി.ജി. വിദ്യാര്തിയായിരിക്കെ സ്വാതന്ത്ര സമരത്തിലും രാഷ്ട്രീയത്തിലും സജീവമായ പി ജി യുടെ ആറു പതിറ്റാണ്ടിലധികം വരുന്ന പൊതുപ്രവര്‍ത്തനവും വൈജ്ഞാനിക ജീവിതവും ഭാവിതലമുറകള്‍ക്ക് വഴികാട്ടിയായിരിക്കും. വിദ്യാഭ്യാസ കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ എത്തിയ പി ജി കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധം സ്ഥാപിക്കുകയാണുണ്ടായത് .

ഉപരിപഠനത്തിനായി ബോംബെയില്‍ എത്തിയപ്പോള്‍ ആ ബന്ധം സുദൃഡമായി. റെയില്‍വേ തൊഴിലാളിപ്പണിമുടക്കിന് പിന്തുണ നല്‍കി ബോംബെയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന്‍ പി ജി യെ അറസ്റ്റ് ചെയ്ത് യെര്‍വാദാ ജയിലിലടച്ചു. ജയിലില്‍ വെച്ച് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വവുമായി സ്ഥാപിച്ച ബന്ധം പാര്‍ടി കേന്ദ്ര സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി.അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടേയും തുടര്‍ന്ന്‍ സി.പി.ഐ (എം) ന്റെ യും അചഞ്ചലനായ പോരാളിയും പ്രചാരകനുമായി പാര്‍ടി സംസ്ഥാനക്കമ്മിറ്റി അംഗം എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആദ്യ നിയമസഭയില്‍ 26 ആം വയസ്സില്‍ അംഗമായിരുന്ന പി.ജി പാര്‍ലമെന്റെറിയന്‍ എന്നാ നിലയിലും ശോഭിച്ചു.

മാര്‍ക്സിസ്റ്റ് നിരൂപകന്‍, പത്രാധിപര്‍, പ്രഭാഷകന്‍, പരിഭാഷകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍ എന്നിങ്ങനെ വിശേഷണങ്ങളില്‍ ഒതുങ്ങാത്ത ബഹുമുഖ വ്യക്തിത്വമായിരുന്നു പി ജി യുടേത്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിന്റെ മാറ്റത്തിന് മഹത്തായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക അടിത്തറയുടെ കാവല്‍ക്കാരനും വ്യാഖ്യാതാവുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങളിലോ ചിന്തകളിലോ എവിടെയെങ്കിലും ഒരു പാളിച്ച സംഭവിച്ചാല്‍ അത് പിന്നീടു തിരിച്ചറിയാന്‍ മാര്‍ക്സിസ്റ്റ് ചിന്തയും മൂല്യങ്ങളും മുറുകെപ്പിടിക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു.

മാര്‍ക്സിസത്തിന്റെ വളര്‍ച്ച മാറുന്ന തലമുറകളുടെ ചിന്താപരമായ വളര്‍ച്ചക്കൊപ്പം ലളിതസുഭഗമായി അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത അധ്യാപകനായിരുന്നു സ. പി.ജി. കേരളത്തിലെ വൈജ്ഞാനിക സാഹിത്യശാഖയ്ക്ക് അനുപമമായ സംഭാവനയാണ് പി .ജി നല്‍കിയത്.ദേശാഭിമാനിയുടെ പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം ഇന്ത്യയിലെ കമ്യൂണിസ്റ്റു പത്രപ്രവര്‍ത്തനത്തിലെ ഗുരുക്കന്മാരില്‍ പ്രമുഖനായിരുന്നു.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ആധുനികതയുടെ മുഖം നല്‍കുന്നതിന് പരിശ്രമിച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്നു പി . ജി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും സിഡിറ്റിന്റെയും ചുമതലയിലിരിക്കെ ചലച്ചിത്ര ഐ റ്റി മേഖലകള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ആഴത്തിലും പരപ്പിലുമുള്ള വായനയുടെ സര്‍ഗ്ഗ വൈഭവം കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും വേണ്ടി സമര്‍പ്പിച്ച പി ജി വിവിധ സമരമുഖങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സഖാവിന്റെ വേര്‍പാട് ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് പൊതുവിലും കേരളത്തിലെ പ്രസ്ഥാനത്തിന് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണ്.