Kadakampally Surendran

നവമാധ്യമങ്ങളിലെ മാര്‍ക്സിയന്‍ കടമകള്‍

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസം ലോകത്തെയാകെ ഒരു കൈപ്പിടിയിലാക്കി മാറ്റിയിരിക്കുന്നു. അനന്തമജ്ഞാതം അവര്‍ണനീയം ഈ ലോക ഗോളമെന്നതില്‍ നിന്ന് വിരല്‍ തുമ്പില്‍ ലോകത്തിന്റെ ഏതു കോണും ദര്‍ശിക്കാവുന്ന സ്ഥിതിയിലേക്ക് വളര്‍ന്നു. കമ്പ്യൂട്ടര്‍ റൂമിലോ ഇന്റര്‍നെറ്റ് കഫോയിലേക്കോപോലും പോകാതെ നമ്മളെവിടെയാണോ അവിടേക്ക് സംവിധാനവും എത്തി. മൊബൈല്‍ ഫോണിലൂടെ പോലും ദൂരവ്യത്യാസമില്ലാതെ സംഭാഷണമടക്കം മറ്റൊരിടത്തേക്ക് എത്തിക്കാവുന്ന സ്ഥിതിയിലായി. ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നിട്ട് ജനുവരി 1 ന് 30 വര്‍ഷം (1983) തികഞ്ഞുവെങ്കിലും ആശയസംവാദരംഗത്തേക്കും സോഷ്യല്‍ മീഡിയയിലേക്കും എത്തിയിട്ട് കേവലം 5 6 വര്‍ഷങ്ങളേ ആകുന്നുള്ളൂ എങ്കിലും അത് അതിവേഗം വളരുന്ന സ്ഥിതിയാണുള്ളത്.

ഇപ്പോള്‍ പല രാഷ്ട്രങ്ങളും ഔദ്യോഗികമായി വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് twitter പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയ വ്യവസ്ഥാപിതമായി മാറിയിരിക്കുന്നു. മറ്റേതൊരു സാങ്കേതിക വിദ്യയെയും ഉപയോഗിക്കുന്നതുപോലെ തന്നെ ചൂഷക വ്യവസ്ഥിതി നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് മുതലാളിത്തം ഈ സാങ്കേതിക വിദ്യയെയും ഉപയോഗിക്കുന്നത്. സാങ്കേതിക വിദ്യയോട്‌ പുറം തിരിഞ്ഞു നില്‍ക്കാതെ കുത്തകകളുടെ ഉപഭോഗ താല്‍പര്യത്തിനതീതമായി മാനവമോചന പോരാട്ടത്തിനായി ഇവ ഉപയോഗിക്കുകയെന്നതാണ് ഒരു കമ്മ്യൂണിസ്റുകാരന്റെ ധര്‍മ്മം.

വാര്‍ത്തകളുടെ ജനാധിപത്യവല്‍ക്കരണം

സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്. ആത്മ സംതൃപ്തിക്കും വിനോദത്തിനും വേണ്ടി മാത്രമല്ല വിവര വ്യാപനത്തിനു തന്നെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. നിലവില്‍ ഒരു പോസ്റ്റിനുള്ള ദൈര്‍ഘ്യം കേവലം മൂന്നു മണിക്കൂര്‍ മാത്രമാണ്. നിമിഷങ്ങള്‍കൊണ്ട് നൂറുകണക്കിനുപേര്‍ കണ്ടും ഇടപെട്ടും വാര്‍ത്തകളുടെ അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ സോഷ്യല്‍ മീഡിയയെ പ്രസക്തമാക്കുന്നു.

മറ്റൊന്ന് വാര്‍ത്തകളുടെ ജനാധിപത്യവല്‍ക്കരണമാണ്. മാധ്യമങ്ങളുടെ പരമ്പരാഗതസ്വഭാവംതന്നെ സോഷ്യല്‍ മീഡിയ തകര്‍ത്തു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളില്‍ ഒരു ശ്രാതാവിനോ കാഴ്ചക്കാരനോ ഇടപെടാനുള്ള സാധ്യതയില്ല. ഒരു പക്ഷേ ലഭിക്കുന്ന വാര്‍ത്തയെ സംബന്ധിച്ച ആക്ഷേപമോ അഭിപ്രായമോ കത്തിലൂടെയോ ഫോണിലൂടെയോ അറിയിച്ചാല്‍പോലും അത് എഡിറ്ററുടെ സൌകര്യത്തിനനുസരിച്ചു മാത്രമേ പ്രസിദ്ധീകരിക്കൂ. എന്നാല്‍ നവമാധ്യമങ്ങളില്‍ നേരിട്ട് ഇടപെടാന്‍ വായനക്കാരന് കഴിയുന്നു. അഭിപ്രായം അപ്പോള്‍ തന്നെ രേഖപ്പെടുത്താനും പ്രചരിപ്പിക്കാനുമുള്ള സാധ്യത ലഭിച്ചതിലൂടെ വാര്‍ത്തയില്‍ ഇടപെടാനും ജനാധിപത്യവല്‍ക്കരിക്കാനും കഴിയുന്നു.

ടതുപക്ഷവിരുദ്ധതയും കമ്യൂണിസ്റ്റുവിരോധവും

നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ സാധ്യത വളരെ വലുതാണ്. പ്രത്യേകിച്ചും പ്രവാസികള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരിക്കുന്നു. കിട്ടുന്ന വിവരങ്ങളെ ദ്രുതഗതിയില്‍ പ്രചിപ്പിക്കുന്നവേളയില്‍ കൃത്യതയോ വ്യക്തതയോ കണക്കിലെടുത്താറില്ല. ഉദാഹരണത്തിന് സ:പിണറായിയുടെ വീടെന്നു കാണിച്ചുള്ള പ്രചരണം സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ നടത്തിയതും അതിനെ പ്രതിരോധിച്ചതും പ്രവാസികള്‍ മുന്‍കയ്യെടുത്താണ്. കേന്ദ്രമന്ത്രിക്ക് മന്ത്രിപദം തന്നെ നഷ്ടമായത് twitter ലൂടെയുള്ള cattle class പ്രയോഗമാണ്. നിരവധിയായ വിഷയങ്ങളില്‍ പുരോഗമനാത്മകമായി ഇടപെടാന്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് കഴിയുന്നു. ഏറ്റവും അവസാനമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങളില്‍ ജാഗ്രത വളര്‍ത്തുന്ന ഇടപെടല്‍തന്നെ ഉദാഹരണം.

പരമ്പരാഗത മാധ്യമങ്ങള്‍ സാമ്രാജിത്വ സഹായത്തോടെ ഒറ്റക്കെട്ടായി ഇടതുപക്ഷ വിരുദ്ധതയും കമ്മ്യൂണിസ്റ് വിരോധവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നവമാധ്യമങ്ങളിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. യുവതലമുറയേയും പ്രാവസികളേയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് വലിയ പങ്കാണുള്ളത്.

ടമകള്‍ : സാധ്യതകള്‍

സോഷ്യല്‍ സൈറ്റുകള്‍ക്ക് സ്വന്തമായി നിലപാടില്ലെന്നതാണ് ഇതിന്റെ സാധ്യതയും പരിമിതിയും. നവ മാധ്യമങ്ങള്‍ കുത്തക നിയന്ത്രണത്തില്‍ നിലനില്‍ക്കുന്നു എന്നതുകൊണ്ടുതന്നെ അവയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി വരുന്നതെന്തും നിയന്ത്രിച്ചേക്കാം. വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം തമസ്ക്കരിച്ചത് ഉദാഹരണങ്ങളില്‍ പ്രധാനമാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങളും സാധ്യതകളും വികസിപ്പിക്കണം. അങ്ങനെ വര്‍ഗ്ഗപരമായ ശാക്തീകരണം ശക്തമാക്കണം. സെര്‍ച്ച് എഞ്ചിനുകള്‍, ഗൂഗിള്‍, യാഹു, വിക്കിപീഡിയ തുടങ്ങിയവ നല്‍കുന്ന വിവരങ്ങള്‍ പലതും ഇടതുവിരുദ്ധമാണ്. നമുക്ക് ആവശ്യമുള്ള വിവരങ്ങളല്ല ലഭിക്കുന്നത്. അവര്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ പൊതു സമൂഹം നിര്‍ബന്ധമാകുന്നു. വിക്കി പീഡിയയില്‍ അടക്കം സജീവമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.

വിവര സാങ്കേതിക നിയമത്തിന്റെ മറവില്‍ പലതരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഒരു പെണ്‍കുട്ടി ഫെയ്സ് ബുക്കിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിനും അതിനനുഭാവം പ്രകടിപ്പിച്ച സുഹൃത്തിനെയും മുംബൈയില്‍ അറസ്റുചെയ്ത സംഭവം തെളിയിക്കുന്നത് ഭാവിയില്‍ ഭരണകൂട ഇടപെടലുകള്‍ കര്‍ശനമാക്കിയേക്കും എന്നതാണ്. കരിനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭവും പോരാട്ടവും സംഘടിപ്പിക്കുന്നതോടൊപ്പം ബദല്‍ സാധ്യതകളും പഠനവും വിവരവ്യാപനവും നടത്തേണ്ടതുണ്ട്.

പരമാവധി വ്യക്തതയും കൃത്യതയും ക്രോഡീകരണവും വാര്‍ത്തകള്‍ക്കുണ്ടാവണം.നവമാധ്യമങ്ങളുടെ മേഖലയില്‍ വലിയ നിലയിലുള്ള ഉത്തരവാദിത്വങ്ങളാണ് മാര്‍ക്സിസ്റുകള്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്. സമത്വസുന്ദരമായ നവലോകക്രമം നിര്‍മ്മിക്കുന്നതിനായുള്ള ഐതിഹാസിക പോരാട്ടത്തില്‍ നവമാധ്യമങ്ങളെയടക്കം പ്രയോജനപ്പെടുത്തി നമുക്കു മുന്നേറാം.