V S Karthu

വി എസ് കാർത്തുവിന്റെ കവിതകൾ 

 

കർഷകൻ                  

ആദിയിൽ പുലരികതിരുകൾ വീശിയ, 

ദിനകാരനൊരു  മർത്ത്യൻ അവനീ-

വനികയിൽ അക്ഷയപുരകളൊരുക്കിയ-

കറുത്ത കൃഷീവലൻ....

അവനുടെ, 

വേർപ്പിൻ ചുവപ്പിൽ കുതിർന്നുതകർന്നു-

കൂർത്തകരിമ്പാറ... 

അവനുടെ, 

കൈയിൽ വിരിഞ്ഞ ചുവന്ന താഴമ്പൊരു-

കൈതോലപന്തം പുത്തൻ-

ലോക തീപ്പന്തം....അവനുടെ, 

കണ്ണിൻ കനലിൽ ഉരുകിപൊന്തി- 

മണ്ണിൻ നീണ്ട വേണ്കലപ്പ.... 

 

കലപ്പയേന്തി കുതിച്ചു ചാടി കറുത്ത മർത്ത്യൻ,  അവനുടെ-

കാലിൽ പൊള്ളും വെയിലിൻ മുള്ളുകൾ ചിലമ്പു ചാർത്തുന്നു....

കലപ്പയേന്തി കുതിച്ചു ചാടി കറുത്ത മർത്ത്യൻ,  അവനുടെ-

അരയിൽ മണ്ണിൽ കുഴഞ്ഞുവിളഞ്ഞൊരു ചെഞ്ചോരകച്ച...



അവനെ, 

കാളസർപ്പ കുരുക്കിട്ട്, 

കാളകൂടചെപ്പിലിടാൻ...ഇവിടെ,  

കലികൾ ആയിരംകൈകൾ നീട്ടി തെയ്യം തുള്ളിയാടുന്നു......

കലികൾ തുള്ളിയാടുന്നു......

 

അവരുടെ, 

ദുരയിൽ നുരയും നദിയുടെ നെഞ്ചിൽ കാളിയനാടുന്നു.... 

കറുത്ത കാളിയനാടുന്നു....

 

അവനുടെ,  

കാമം നുരച്ചു പതഞ്ഞു പൊങ്ങിയവൾ നദി കാളിന്ദി...അവൾ, 

കാടിളക്കി,  മേടിളക്കി, 

കാട്ടുചോല തുടികവർന്നവൾ...  

കാട്ടുഞാവൽ കറതെറിച്ചകച്ച-

കെട്ടി ചുവടിളക്കി... തുള്ളിയാടി....

അവളൊരു കാമതെയ്യാട്ടം..... 

അവളൊരു കാമതെയ്യാട്ടം.....

 

അവളാ..... 

ഇടയകുമാരനു നെഞ്ചകത്തെ-

ചടുലതാളചുഴിയൊരുക്കിയ, യമനിവാഹിനി.... 

 

അവളുമുള്ളിൽ വിഷനുര പരത്തി- തുള്ളിയാടുമായിരം  കാളിയന്മാർ,

അവനുചേർന്ന് ചുവടു വയ്ക്കുമതിലായിരം കലിതെയ്യങ്ങൾ, 

നുരപരത്തി വിഷമൊലിച്ചു ദുരവിതച്ചു...

പ്രളയജലാധി പൊങ്ങിയതു കാൺകെ.....

 

കാലപ്പയേന്തി കുതിച്ചു പാഞ്ഞു കറുത്ത മർത്ത്യൻ, 

അവനീ, 

ചുവന്നവനികയിൽ പ്രളയതിരയിൽ 

ചുഴിതേടി പാഞ്ഞു.... 

 

കാലപ്പയേന്തി കുതിച്ചു പാഞ്ഞു കറുത്ത മർത്ത്യൻ തന്നുടെ- 

മെയ്യിൽ കുരുത്തുകൊഴുത്ത ഞരമ്പുകൾ ചാട്ടവാറക്കി.... 

കലപ്പയേന്തി കുതിച്ചു പാഞ്ഞു കറുത്ത മർത്ത്യൻ തന്നുടെ-

ചോന്നകച്ചമുറുക്കി കൈയിൽ നെൽകതിരേന്തി...

ചുവന്നുകലങ്ങിയജലാധിയിൽ വേഗം കുതിച്ചുചാടി.....

ചടുലതാളതിമിർപ്പോടെ ആ സഹസ്ര കാളിയഫണത്തിലാടി....

ചുവന്നതീയായ് കലിത്തെയ്യങ്ങളെ വിഴുങ്ങിയർത്തു.....

ചിരന്തനനായി ദുരതൻ നദിയുടെ മാറു പിളർന്നു.....

 

കാലപ്പയേന്തി കുതിച്ചു പാഞ്ഞു കറുത്ത മർത്ത്യൻ, 

കാലം പെറ്റൊരു ചെങ്കതിരെന്തി- 

കുതിച്ചുമുന്നേറാൻ..... 

 

അവൾ 

 

അവളുടെ, 

മുഖമാഗ്നി നാളം അവൾ ജ്വാലാമുഖി, 

കാമികൾക്കതു ചെങ്കനൽ ചൂള, 

പ്രേമികൾക്കതു ചുവപ്പിൻ പ്രണയതീനാമ്പ്.. 

 

അവളുടെ, 

മനം നീലജലരേഖ അവൾ സാഗരം, 

കാമനകളെ ആഴത്തിൽ ഒളിപ്പിക്കാനും,  

സ്വപനങ്ങൾ തൻ അലകൾ,  വിടർത്തുവാനും കഴിയുന്ന നീലസാഗരം... 

അതിൻ അടിത്തട്ടിൽ മുങ്ങിപോയവരെത്ര,  

അതിന്റെ പരപ്പിൽ പൊങ്ങികിടക്കുവോരെത്ര.....

 

അവളുടെ, 

ഗർഭഗേഹം മണ്ണിൻതണുപ്പു പകരുന്നു,  

അതിൻ നൂറുമുലഞെട്ടുകൾ ഈമ്പി- വളരുന്നു പുതുചെംകതിരുകൾ.....

 

അവളുടെ,

ചേതന വിടർന്ന ആകാശം പോൽ, 

ചിലപ്പോൾ സന്തോഷം വെൺമേഘ- തുണ്ടുകൾ പോൽ പാറും 

ചിലപ്പോൾ വിഷാദം കാർമേഘത്തെ ഘനീഭവിപ്പിക്കും...

 

അവളുടെ, 

സാമീപ്യം മന്ദമാരുതഭാവത്തെയെൽക്കും- 

അത് പുഴുവെന്ത വൃണങ്ങളിൽ അമൃത് പുരട്ടും...

 

അവൾ....

പഞ്ചഭൂത സത്തയെന്നു അല്ല 

അവൾ പഞ്ചകന്യാ തന്തുവെന്ന്.... 

അല്ലവൾ പച്ചമണ്ണ് കുഴച്ചു വീറിൻ ഉലയിൽ തിളച്ചു, 

നോവിൻ ജലകണങ്ങൾ വീണു പുളഞ്ഞു വിളങ്ങിയ ശിൽപം....